ന്യൂഡൽഹി : ദാവൂദിന്റെ കൂട്ടാളിയെ ഇന്ത്യക്ക് കൈമാറാൻ തായ്ലൻഡ് കോടതി നിർദ്ദേശം . ദാവൂദിന്റെ കൂട്ടാളിയും ഷാർപ്പ് ഷൂട്ടറുമായ സയ്യദ് മുസക്കിർ മുദസ്സർ ഹുസൈനെയാണ് ഇന്ത്യക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചത് . ഹുസ്സൈനെ പാകിസ്ഥാനിലേക്ക് കടത്തി രക്ഷപ്പെടുത്താനുള്ള പാക് നീക്കം, ഇതോടെ പൊളിഞ്ഞു.
മുന്ന ജിംഗ്ര എന്നറിയപ്പെടുന്ന ഇയാളും സംഘവും ഛോട്ടാ രാജനെ വധിക്കാനുള്ള ലക്ഷ്യവുമായാണ് തായ്ലൻഡിൽ എത്തിയത് . ഐഎസ്ഐ തയ്യാറാക്കി കൊടുത്ത വ്യാജ പാക് പാസ്പോർട്ടുമായാണ് ഇയാൾ കൊലപാതകം നടത്താനെത്തിയത്. എന്നാൽ ആക്രമണത്തിൽ നിന്ന് ഛോട്ടാ രാജൻ രക്ഷപ്പെടുകയും ഇയാളുൾപ്പെടെയുള്ളവർ പിടിയിലാവുകയും ചെയ്തു.
2000 സെപ്റ്റംബർ മുതൽ ഹുസ്സൈൻ ജയിലിൽ ആയിരുന്നു. പാകിസ്ഥാൻ കിണഞ്ഞ് പരിശ്രമിച്ച് ഹുസ്സൈന് രണ്ട് പ്രാവശ്യം മാപ്പ് അനുവദിച്ചു. അങ്ങനെ തടവു ശിക്ഷ 18 വർഷമാക്കി. തുടർന്ന് ഇയാൾക്ക് ജയിൽ മോചിതനാകാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നിരുന്നു.
അതേസമയം ഹുസൈനെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ ഏജൻസികളും ശ്രമം നടത്തി . ഇയാൾ ഇന്ത്യക്കാരനാണെന്നും രാജ്യത്ത് നടത്തിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കോടതിയെ സമീപിച്ചത്. എന്നാൽ വ്യാജ പാസ്പോർട്ട് തെളിവായി നൽകി ഇയാൾ പാകിസ്ഥാനിയാണെന്ന് സ്ഥാപിക്കാൻ പാകിസ്ഥാനും ശ്രമിച്ചു. വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ഇന്ത്യ സമർപ്പിച്ചതോടെ കോടതി ഇന്ത്യയുടെ വാദം അംഗീകരിക്കുകയായിരുന്നു. ഹുസൈൻ ഇന്ത്യൻ പൗരനാണെന്ന് കോടതി വ്യക്തമാക്കി.
കേസിൽ തിരിച്ചടി കിട്ടിയതോടെ ഹുസൈൻ ജഡ്ജിയെ അസഭ്യം പറഞ്ഞു . പാക് പ്രതിനിധിയും രൂക്ഷമായാണ് പ്രതികരിച്ചത്. പാകിസ്ഥാന് 30 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇതിനിടയിൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടതി ഹുസൈനെ ഇന്ത്യക്ക് കൈമാറും.