തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി 16 പേരാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ ഒരു കുടംബത്തിലെ അഞ്ച് പേരടക്കം പത്ത് പേരാണ് മരിച്ചത്. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി. പെരിയാര്‍വാലിയില്‍ രണ്ട്പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
അടിമാലി മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന് കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഹസന് കോയ, ബന്ധു സൈനുദ്ദീന്‍ എന്നിവരെയാണ് രക്ഷപെടുത്തിയത്. ഹസന്‍കോയയുടെ ഭാര്യ ഫാത്തിമ, മകന് മുജീബ്, മുജീബിന്റെ ഭാര്യ ഷെമീന മക്കള്‍ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര് മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.
മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ സൈന്യത്തിന്റെ സേവനം തേടിയിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.