കണ്ണൂർ : കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകരുകയും മൂന്ന് പാലങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. ഏഴിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂടാതെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായത്തിന് കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.
രണ്ട് ദിവസമായി പെയ്യുന്ന മഴ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ഇപ്പോഴും തുടരുകയാണ്. കണ്ണൂർ നുച്യാട് 56 വീടുകളും വയത്തൂരിൽ 32 വീടുകളും കൊളാരിയിൽ 3 വീടുകളും വെള്ളത്തിലായി. ഇവിടുത്തെ ആളുകൾ ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണ്. ഇരിട്ടി മേഖലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി വീടുകൾ തകർന്നു. കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ ഇരിട്ടി താലൂക്കിൽ നാലും തളിപ്പറമ്പ് താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 268 പേരാണുള്ളത്.
രണ്ടു വിങ്ങുകളിലായി 65 പേരടങ്ങുന്ന കേന്ദ്ര സേനയും ദുരന്തബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാത്രമല്ല കൊട്ടിയൂർ പാൽച്ചുരം മേഖലയിൽ നിരവധി ഇടത്ത് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ആറളം പതിമൂന്നാം ബ്ലോക്കിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വനവാസികളെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതിരുന്നത് പ്രതിഷേധത്തിനും വഴി വെച്ചിട്ടുണ്ട്.