പാലക്കാട് : കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേ സമയം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു.
ചരിത്രത്തിൽ തന്നെ ആദ്യമായാണ് പാലക്കാട് ജില്ലയിൽ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടാവുന്നത്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലായി. നിരവധി വീടുകളിൽ വെള്ളം കയറി ജനങ്ങൾ ഒറ്റപ്പെട്ടു. ബോട്ടു മാർഗ്ഗമാണ് ഇവരെ പുറം ലോകത്തേക്ക് എത്തിച്ചത്.
നഗരത്തിലെ പ്രധാന പാതകളിൽ വെള്ളം കയറി മണിക്കൂറുകളോളം ഗതാഗത സ്തംഭനവും ഉണ്ടായി.ധോണി മലമ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും നിരവധി പ്രദേശങ്ങളിൽ വൻ കൃഷി നാശവും സംഭവിച്ചു. ഭാരതപ്പുഴയുടെ തീരങ്ങളിലെ വീടുകളിൽ വെള്ളo കയറി. നിരവധി പാലങ്ങളും കവിഞ്ഞൊഴുകുകയാണ്. പെട്ടെന്നുന്നുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.