തൃശൂർ : തുടർച്ചയായ മണ്ണിടിച്ചിൽ മൂലം കുതിരാൻ തുരങ്കത്തിന്റെ സുരക്ഷ ആശങ്കയിൽ. തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത് ഇനിയും വൈകിയേക്കും . നിർമ്മാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിനു കാരണമെന്ന് വിമർശനം ഉയരുന്നു .
കുതിരാൻ ഇരട്ട തുരങ്കത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് മീറ്റർ ഉയരത്തിലുള്ള മണ്ണാണ് തുരങ്കത്തിന്റെ ഇരു മുഖങ്ങളും മൂടും വീതം കഴിഞ്ഞ ദിവസം നിലം പതിച്ചത് . മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ കുന്നിന് മുകളിൽ ഷോർട്ട് കോൺഗ്രീറ്റ് നടത്തിയാൽ മതിയെന്നായിരുന്നു കമ്പനിയുടെ വാദം . അത്തരത്തിൽ ഷോർട് കോൺഗ്രീറ്റ് നടത്തിയ ഭാഗം തന്നെയാണ് ഇടിഞ്ഞു വീണതും.
ചെറിയ തോതിലെങ്കിലും മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സുരക്ഷാ മാർഗങ്ങൾ ഇനിയും സ്ഥാപിക്കേണ്ടതുണ്ടെന്ന് സാരം. എന്നാൽ നിർമ്മാണത്തിലെ അപാകതയല്ല മണ്ണിടിച്ചിലിനു കാരണമെന്നും തുരങ്കത്തിന് മുകളിൽ നിന്നും ഇനിയും മണ്ണെടുക്കേണ്ടി വരുമെന്നും നിർമ്മാണകമ്പനി അധികൃതർ വാദിക്കുന്നു .
കാലവർഷം അവസാനിച്ചതിനു ശേഷം മാത്രമേ തുരങ്കത്തിന് സമീപത്തെ പാറകൾ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കൂ എന്നാണ് നിർമ്മാണ കമ്പനി വ്യക്തമാക്കുന്നത് .മണ്ണിടിച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ ജില്ലാകളക്ടർ ഈ മാസം 16 ന് ദേശീയപാത അതോറിറ്റി അധികൃതരുടേയും നിർമ്മാണകമ്പനി അധികൃതരുടെയുമടക്കം ഉന്നതതലയോഗം വിളിച്ചിട്ടുണ്ട് .