ഐസ്വാൾ : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനു വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപ നൽകി. ദുരന്തത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സാധനസാമഗ്രികളും ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും,ഒറ്റപ്പെട്ട വിവിധ ഇടങ്ങളിൽ അവശേഷിക്കുന്നവർക്കും എത്തിച്ചു കൊടുക്കേണ്ട ബാധ്യത ഏവർക്കുമുണ്ട്.ഈ പ്രതിസന്ധി ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു സഹായ ഹസ്തവുമായി ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കാൻ സേവന സന്നദ്ധ സംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും, സർക്കാരും, വ്യക്തികളും നടത്തുന്ന ശ്രമങ്ങൾക്ക് കലവറയില്ലാത്ത പിന്തുണ നല്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അനേകം പേരുടെ വീടുകളും, ജീവിത സാഹചര്യങ്ങളും, വൻ തോതിൽ കൃഷിയും നഷ്ടപ്പെട്ട് ഭാവി ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. പ്രകൃതി ശക്തികൾക്ക് മുന്നിലുള്ള മനുഷ്യന്റെ നിസ്സഹായതയാണ് ഇത്തരം ദുരന്തങ്ങൾ നമ്മെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്.സഹായം ഏതു വിധത്തിലുമാകാം.അതാണ് ഏക ആശ്വാസം.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും ഉത്പന്നങ്ങൾ എത്തിച്ചും ആവുന്ന എല്ലാ വിധ സഹായവും നൽകണമെന്നഭ്യർത്ഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.