പാലക്കാട് : പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രി എ.കെ.ബാലനും, എം.ബി രാജേഷ് എം.പിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മന്ത്രിയുടെ വാഹനം നാട്ടുകാർ തടഞ്ഞു. പ്രളയം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും എം പി യും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കവെയാണ് മന്ത്രി എ.കെ.ബാലന്റെ വാഹനം നാട്ടുകാർ തടഞ്ഞത്.പ്രളയം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിയും എം.പിയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയില്ല. കൂടാതെ കഴിഞ്ഞ ദിവസം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക എന്ന പേരിൽ നടത്തിയത് പ്രഹസനം മാത്രമാണെന്നും നാട്ടുകാർ ആരോപിച്ചു.
അവലോകന യോഗത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ അപര്യാപ്തമാണെന്നും ജനങ്ങൾ ആരോപിച്ചു. പ്രതിഷേധക്കാർക്കിടയിൽ നിന്നും ഏറെ പണിപെട്ടാണ് മന്ത്രിയേയും എം.പിയേയും സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചത്. തങ്ങളുടെ കണ്ണീരൊപ്പാൻ നഗരസഭ അത്യന്തം പരിശ്രമിക്കുമ്പോഴും മന്ത്രിയും എം.പിയും മാത്രം എന്തുകൊണ്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന് നഗരസഭാ ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനോടും ജനങ്ങൾ പരിഭവം പറഞ്ഞു.കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ സി പി എമ്മുകാർ ഗുണ്ടായിസം നടത്തുന്നതായും ജനങ്ങൾക്ക് പരാതിയുണ്ട്.