നാല് പതിറ്റാണ്ടോളം പാര്‍ലമെന്ററി പ്രവര്‍ത്തന പാരമ്പര്യമുള്ള സിപിഎം നേതാവ്. ലോക്സഭാ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റുകാരന്. എടുത്ത് പറയത്തക്ക പ്രത്യേകതകള്‍ നിരവധിയുണ്ടെങ്കിലും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള സിപിഎം തീരുമാനം വകവയ്ക്കാതെ സ്പീക്കറായി തുടരാനെടുത്ത തീരുമാനത്തിന്റെ പേരിലാണ് സോമനാഥ് ചാറ്റര്‍ജി ഓര്‍മ്മിക്കപ്പെടുക. സ്വന്തം നിലപാടുകളില്‍ എന്നും ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേത്. സിപിഎമ്മിന്റെ അവസരവാദ സമീപനങ്ങളെ തള്ളിപ്പറയാന്‍ യാതൊരു മടിയും കാണിക്കാത്ത നേതാവ് കൂടിയായിരുന്നു അദ്ദേഹം.
ഹിന്ദു മഹാസഭ നേതാവും പിന്നീട് ഇടത് സഹയാത്രികനുമായ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനായി 1929 ജൂലൈ 25ന് ആസാമിലാണ് ജനനം. 1971 മുതല്‍ 2008 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ ലോക് സഭാംഗവുമായിരുന്നു. സ്പീക്കറാകും മുപ് ഒന്‍പതു വട്ടം സഭയില്‍ സിപിഎമ്മിന്റെ ശബ്ദമായി. 1971ല്‍ അച്ഛന്റെ മരണ ശേഷം സിപിഎം പിന്തുണയോടെ പശ്ചിമ ബംഗാളിലെ ജാദവ്പൂരില് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ലോക് സഭയിലെത്തുന്നത്.
മികച്ച പാര്ലമെന്റേറിയനായിരുന്ന അദ്ദേഹം ഐകകണ്ഠനയാണ് 2004ല്‍ സ്പീക്കര്‍ പദവിയിലെത്തുന്നത്. ലോക്സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാനുള്ള പാര്‍ട്ടി തീരുമാനം നിരസിച്ചതിനെ തുടര്‍ന്ന് 2008ല്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി. ഇന്ത്യ അമേരിക്ക ആണവകരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനമാണ് സോമനാഥ് ചാറ്റര്‍ജിയെ പുറത്തേക്ക് നയിച്ചത്. പാര്‍ട്ടി നിര്‍ദ്ദേശത്തിന് എതിരായി അദ്ദേഹം സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതൃത്വത്തിനെതിരെ സോമനാഥ് പലതവണ രംഗത്ത് വന്നു. രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്ന് കൊണ്ട് നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നായിരുന്നു സ്പീക്കര്‍ പദവി വിവാദത്തോട് അദ്ദേഹം പ്രതികരിച്ചത്.
ഇടതു പാര്‍ട്ടികളുടെ അപചയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത സംഗതിയാണെന്ന് ഇത്തരം ധാരണകള്‍ക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റര്‍ജി വിമര്‍ശിച്ചു.