പത്തനംതിട്ട : പമ്പ നദി വീണ്ടും കരകവിഞ്ഞു .പമ്പ ശബരിമല ക്ഷേത്രങ്ങൾ ഒറ്റപ്പെട്ടു.നിറപുത്തരി പുജകൾക്കായി തീർത്ഥാടകർ ശബരിമലക്ക് വരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും അറിയിച്ചു.വൃഷ്ടി പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് പമ്പാനദിക്ക് കുറുകെയുള്ള കൊച്ചുപമ്പാ, മൂഴിയാർ, കക്കി ഉൾപ്പെടെയുള്ള ജല സഭരണികളിൽ നിന്നും കുടുതൽ ജലം ഒഴുക്കി കളഞ്ഞതാണ് പമ്പ കര കവിയാൻ കാരണം.
നാളെ വൈകിട്ടാണ് നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ അയ്യപ്പഭക്തർക്ക് പമ്പയിൽ നിന്ന് അക്കരയ്ക്ക് പോകാൻ .നിലവിൽ കഴിയില്ല .പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പയിലെ കടകളിലും നടപ്പന്തലിലും രാമമൂർത്തി മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്.
പമ്പയിൽ രണ്ട് സ്ഥലങ്ങളിലെ ശുചി മുറികൾ ഒലിച്ചുപോയി . ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദി കടന്ന് അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകാൻ സാധിക്കില്ല. മുൻകരുതൽ നടപടിയായും ദുരന്തങ്ങൾ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വാർത്ത കുറിപ്പിൽ പറഞ്ഞു.
പമ്പാനദിക്ക് കുറുകെയുള്ള കൊച്ചുപമ്പാ, മൂഴിയാർ, കക്കി ഉൾപ്പെടെയുള്ള ജല സംഭരണികളുടെ ഷട്ടറുകൾ ഇപ്പോഴും തുറന്നിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ അയ്യപ്പഭക്തരുടെ വരവ് തടയുന്നതിനായാണ് ഭക്തരോട് യാത്ര ഒഴിവാക്കാൻ ബോർഡും ജില്ലാ ഭരണകൂടവും നിർദ്ദേശിക്കുന്നത്. ദേവസ്വം ബോർഡും പോലീസും സംയുക്തമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പമ്പയിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും ,വടം കെട്ടിയും ,അപകട മുന്നറിയിപ്പ് നൽകിയും അയ്യപ്പ ഭക്തരെ കാര്യങ്ങൾ അറിയിക്കുന്നുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയിൽ എത്തുന്നവരെ തിരിച്ചയക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. മന്ത്രി മാത്യൂ ടി തോമസും, ജില്ല കളക്ടർ പിബി നൂഹും പമ്പയിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട് .നാളെ വൈകിട്ടാണ് നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.