തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് സമാനാതകളില്ലാത്ത ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. പ്രളയക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ 38 പേര്‍ക്ക് ജീവന് നഷ്ടമായി. നാല് പേരെ കാണാതായിട്ടുണ്ട്. 20000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 10000 കിലോമീറ്റര്‍ റോഡും തകര്‍ന്നിട്ടുണ്ട്.
വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നല്‍കും. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3 മുതല്‍ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തുന്നത്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ആഭ്യന്തരമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കി. 100 കോടി നല്‍കിയത് അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ ഒന്നിച്ചു നില്ക്കാന് കഴിയും എന്ന സന്ദേശം നല്കാന് കഴിയുന്നത് ദുരിത ബാധിതര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ നിന്ന് ജനങ്ങളെ കൈ പിടിച്ച് കയറ്റാന്‍ സര്‍ക്കാരില്‍ നിന്ന് സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും.
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമയബന്ധിതമായി ഇവ നല്കാന് ജില്ലകളില്‍ അദാലത്തുകള്‍ നടത്തും. ഇതിനായി മന്ത്രിമാരെയും സെക്രട്ടറി തല ഉദ്യോഗസ്ഥരെയും നിശ്ചയിച്ചിട്ടുണ്ട്.
ഇതിന് പുറമെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ചു. ആഘോഷ പരിപാടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു വലിയ വിഭാഗം ദുരിതം അനുഭവിക്കുമ്പോള്‍ ആഘോഷം നടത്തുന്നില്‍ അര്‍ഥമില്ലെന്നും തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.