തിരുവനന്തപുരം : ജലന്ധറിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പോയി മൊബൈലുമായി തിരിച്ചെത്തിയ കേരളാ പൊലീസിന് അഡ്വ. ജയശങ്കറിന്റെ പരിഹാസം. പോയവർ വിജയകരവും വീരോചിതമായും പിൻവാങ്ങുകയായിരുന്നെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
കന്യാസ്ത്രീ പീഡനം അന്വേഷിക്കാൻ ജലന്തറിലേക്കു പോയ പോലീസ് സംഘം മാനത്തെറിഞ്ഞ വടി പോലെ മടങ്ങുകയാണെന്നും വെറും കയ്യോടെയല്ല, മെത്രാൻ തിരുമേനിയുടെ മൊബൈൽ ഫോൺ അന്വേഷകർ കൈക്കലാക്കിയിട്ടുണ്ടെന്നും ജയശങ്കർ പോസ്റ്റിൽ ട്രോളി.
ഇനിയങ്ങോട്ട് അന്വേഷണം ജിൽജില്ലായി നടക്കും. ശാസ്ത്രീയ പരിശോധന കഴിയുമ്പോൾ ബിഷപ്പിൻന്റെ നിരപരാധിത്വം തെളിയും. കളളപ്പരാതി കൊടുത്ത കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തു ജയിലിലടക്കുമെന്നും ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജലന്ധറിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പോയ പൊലീസ് വെറും കയ്യോടെ തിരിച്ചെത്തിയത് വിവാദമായിരുന്നു. തെളിവുകളുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ വൈകരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നെങ്കിലും മൊബൈൽ ഫോൺ പിടിച്ചെടുത്തെന്ന ന്യായവുമായി കേരള പൊലീസ് തിരിച്ചു പോരുകയാണുണ്ടായത് . അതിനിടയിൽ ബിഷപ്പിന്റെ അംഗരക്ഷകർ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തിരുന്നു.