തിരുവനന്തപുരം: പെരുമഴയിൽ കുതിർന്ന് സംസ്ഥാനം. കനത്തമഴയിൽ നാശവും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ആറുപേർ മരിച്ചു. മലപ്പുറത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു. പത്തനംതിട്ടയിൽ വെള്ളം കയറിയ വീടിനുള്ളിൽ ഷോക്കേറ്റാണ് ഒരാൾ മരിച്ചത്. ഇടുക്കിയിൽ ലോഡ്ജ് ഇടിഞ്ഞുവീണ് ഒരാളും മരിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.
12 ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തുടർന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തു.
തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ആഗസ്റ്റ് 16 വരെയും ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആഗസ്റ്റ് 15 നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ആഗസ്റ്റ് 16 വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്:-
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.