തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 17 ആയി. 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് നാല് പേർ മരിച്ചു.
പത്തനംതിട്ടയിൽ വെള്ളം കയറിയ വീടിനുള്ളിൽ ഷോക്കേറ്റാണ് ഒരാൾ മരിച്ചത്. ഇടുക്കിയിൽ ലോഡ്ജ് ഇടിഞ്ഞുവീണ് ഒരാളും മരിച്ചു. പെരിയാറിന്റെ കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാം അതിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തി. നിലവിൽ 142 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ 142 അടിയിൽ ജലനിരപ്പെത്തുന്നത് ഇത് ആദ്യമായാണ്. അണക്കെട്ടിന്റെ 13 സ്പിൽ വേ ഷട്ടറുകൾ വഴി ജലം ഒഴുക്കി വിടുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ തുടരുകയാണ്. അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലെത്തി. ഡാമിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചേക്കും. ഇടമലയാറിൽ ജലനിരപ്പ് സംഭരണശേഷി കവിഞ്ഞു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും.കൂടുതൽ കര വ്യോമ നാവിക സേനകളെ ദുരിത ബാധിത മേഖലകളിൽ നിയോഗിക്കാൻ കേന്ദ്രസഹായം തേടാനും മുഖ്യമന്ത്രി വിളിച്ച് ചേർത്ത അടിയന്തിര ഉന്നതതലയോഗത്തിൽ തീരുമാനമായി.