ന്യൂഡൽഹി: മഴക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്ര സർക്കാരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവശ്യമായ മുഴുവൻ സേവനങ്ങളും കേന്ദ്ര സർക്കാർ നൽകും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
അതേസമയം, സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഇരുപത്തി ഏഴായി. 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. പെരിയാർ അടക്കം മുഴുവൻ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.
റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞ് വീണതോടെ ട്രെയിൻ ഗതാഗതം താറുമാറായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. പതിനാല് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ മാറ്റിവെച്ചു. ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.