ആലപ്പുഴ : തോരാത്ത മഴയും ജല സംഭരണികൾ തുറന്നതും മൂലം കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട്ടിലെ മുട്ടാർ, തലവടി എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും ജില്ലയിലെത്തി. മഴക്കെടുതിയിൽ ജില്ലയിൽ ഇന്ന് മാത്രം മൂന്ന് പേർ ആലപ്പുഴയിൽ മരിച്ചു.
ഒരു പ്രളയം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും മുക്തി നേടുന്നതിന് മുൻപാണ് വീണ്ടും ഇരട്ട പ്രഹരം നൽകി കുട്ടനാട്ടിൽ വെള്ളം പൊങ്ങിയത് .കുട്ടനാടും അപ്പർ കുട്ടനാടും പൂർണമായും വെള്ളത്തിന് അടിയിലേക്ക് നീങ്ങുകയാണ് .വീടുകളിൽ വെള്ളം കയറി .എസി റോഡിലെ ഗതാഗതം ഭാഗികമായി നിർത്തി .മങ്കൊമ്പിനും കിടങ്ങറയ്ക്കും മധ്യേയാണ് കൂടുതൽ വെള്ളം.ജില്ലയിൽ മഴക്കെടുതിയിൽ ഇന്ന് 3 പേർ മരിച്ചു.
ദേശീയ പാതയിൽ മരം വീണ് ആര്യാട് സ്വദേശി പീതാംബരനും വീട്ടിൽ കയറിയ വെള്ളം പമ്പു ചെയ്ത് നീക്കുന്നതിനിടെ ഷോക്കേറ്റ് കരുവാറ്റ സ്വദേശി ജയകൃഷ്ണനും വീടിനു പുറത്തേക്കു ഇറങ്ങുമ്പോൾ കാലു വഴുതി വെള്ളത്തിൽ വീണ എടത്വാ സ്വദേശി ലാലു കുര്യാക്കോസുമാണ് മരിച്ചത് .അടിയന്തര സാഹചര്യം കണക്കിലെടുത്തു പഞ്ചായത്തു ജീവനക്കാരോട് ഓഫീസുകളിൽ ഹാജരാകാൻ ജില്ലാ ഭരണ കൂടം നിർദ്ദേശിച്ചിരുന്നു .
പൊലീസും ഫയർഫോഴ്സും മറ്റു വകുപ്പുകളോട് ജാഗ്രത പാലിക്കാനും കളക്ടർ നിർദ്ദേശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.കൂടാതെ ഒറ്റപ്പെട്ട് കിടന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി .
നാവിക സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ജില്ലയിൽ 50 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു .കിഴക്കൻ വെള്ളത്തിന്റെ വരവ് ,ജല സഭരണികൾ തുറന്നതും ,തോരാത്ത മഴയുമാണ് കുട്ടനാട്ടിൽ വീണ്ടും വെള്ളം പൊങ്ങാൻ കാരണം .