തിരുവനന്തപുരം: സംസ്ഥാനത്ത് 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തി ഇരുപത്തി മൂവായിരം പേര് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 164 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി ആയിരക്കണക്കിനേ പേരാണ് കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ എത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ മൂന്ന്, എറണാകുളത്ത് അഞ്ച്, പത്തനംതിട്ടയില്‍ ഒന്ന്, ആലപ്പുഴയില്‍ ഒരു ഹെലികോപ്ടറും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ടയിലേക്കും ആലപ്പുഴയിലേക്കും രണ്ടു ഹെലികോപ്ടറുകള്‍ വീതം എത്തും. 11 ഹെലികോപ്ടറുകള്‍ കൂടി എയര്‍ ഫോഴ്സിനന്റെ കൈവശമുണ്ട്. അത് ആവശ്യാനുസരണം വേണ്ടയിടത്തേക്ക് എത്തിക്കും. പ്രതിരോധമന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ ഹെലികോപ്ടറുകള്‍ വേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് സജ്ജീകരണങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി വിശദമാക്കി. സൈന്യത്തിന്റെ 16 ടീമുകള്‍ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകള്‍ തൃശ്ശൂരിലുണ്ട്. വയനാട്ടില്‍ 10 ടീമും ചെങ്ങന്നൂരില്‍ നാലു ടീമും ആലുവയില്‍ 12 ടീമും പത്തനംതിട്ടയില്‍ മൂന്നു ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. നാവികസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ടിആര്‍എഫിന്റെ ടീം 4000 അധികം പേരെ രക്ഷപ്പെടുത്തി. നാവികസേന 550 പേരെ രക്ഷപ്പെടുത്തി.
വയനാടും ഇടുക്കിയും മഴ കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി മേഖലയില്‍ വെള്ളം താഴുന്നുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളം ശക്തമായി ഒഴുകുകയാണ്. പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടിയിലും ജലനിരപ്പ് ഉയര്‍ന്നു നില്ക്കുന്നു. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്റ്ററില്‍ വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷണവിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകള്‍ അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.