തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ. എയർ ഫോഴ്സിന്റെയും നേവിയുടെയും ഹെലികോപ്ടറുകളും ദേശീയ ദുരന്ത നിവാരണ സേനയും നിരവധി പേരെ രക്ഷപ്പെടുത്തി.
പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ഓപ്പറേഷൻ കരുണയിലൂടെ കഴിഞ്ഞ മൂന്ന് ദിവസമായി എയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത് 314 പേരെയാണ്. ഇന്ന് 132 ൽ അധികം പേരെ എയർ ഫോഴ്സ് രക്ഷപെടുത്തി. പറവൂർ ചാലക്കുടി ആലുവ മേഖലകളിൽ നിന്നായി 115ൽ അധികം പേരെയാണ് രക്ഷപെടുത്തിയത്. ചെങ്ങന്നൂരിൽ നിന്നും രക്ഷപ്പെടുത്തിയ 17 പേരെ തിരുവനന്തപുരത്തു എത്തിച്ചു. 15000ത്തിൽ അധികം പേരെ കരസേനയുടെ സൈനികർ രക്ഷപെടുത്തി. 500ൽ അധികം സൈനികരെയാണ് രക്ഷാപ്രവർത്തനത്തിനായി വിവിധ ജില്ലകളിൽ വിന്യാസിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നും 21 പേർ അടങ്ങുന്ന ആർമി പാര റെജിമെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. ആർമി പാരാ റീജിമെന്റിലെ സൈനികർക്ക് പ്രേത്യേക നീന്തൽ പരിശീലനം ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും. രണ്ട് ഹെലികോപ്ടറുകളിലായി തിരുവനന്തപുരത്ത് എത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ 300 പേരാണ് പ്രളയ ബാധിത പ്രദേശത്ത് ഉള്ളത്.
വീടുകളുടെ രണ്ടാം നിലയിലും ടെറസിലുമായി അഭയം തേടിയവർക്ക് ഹെലികോപ്റ്റർ മാർഗം ആഹാരവും കുടിവെള്ളവും എത്തിച്ചത് നിരവധി പേർക്ക് ആശ്വാസം ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ സേനകളും സംസ്ഥാന സർക്കാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആവശ്യമെങ്കിൽ ഇനിയും സേനയെ അയക്കാനും കേന്ദ്രസർക്കാർ തയ്യാറാണ്.