തിരുവനന്തപുരം: സംസ്ഥാനത്ത് രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി ഊന്നൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ്. കേന്ദ്രത്തിന്റേത് മികച്ച സഹകരണമാണെന്നും ചോദിച്ചതെല്ലാം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെട്ട മീൻപിടുത്തക്കാരെ സർക്കാർ കൈവിടില്ല. കേടു വന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകും. കുട്ടികളുടെ നഷ്ടപ്പെട്ട യൂണിഫോമും പാഠപുസ്തകങ്ങളും സർക്കാർ സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് മാത്രം 13 പേർ മരണപ്പെട്ടു. 22034 പേരെ രക്ഷപ്പെടുത്തി. 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 പേർ കഴിയുന്നു. രക്ഷാപ്രവർത്തനം ലക്ഷ്യം കണ്ടു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് അടുത്ത ദൗത്യം.
റോഡുകൾ പലതും സഞ്ചാര യോഗ്യമല്ലാതായി. പ്രാഥമിക നഷ്ടം 4441 കോടി. 221 പാലങ്ങൾ പ്രളയത്തിൽ പെട്ടു. 59 പാലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ റെയിൽ ഗതാഗതം പുന:സ്ഥാപിക്കും. കെ എസ് ആർ ടി സി ദീർഘദൂര യാത്രകൾ പുനരാരംഭിച്ചു
പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി പുതിയ പാO പുസ്തകങ്ങൾ നൽകും. ഇതിനായി 36 ലക്ഷം പുസ്തകങ്ങൾ അടിച്ചു വെച്ചിട്ടുണ്ട്. ഓണപ്പരീക്ഷ നീട്ടും. പുതിയ യൂണിഫോം ലഭ്യമാക്കും.
ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധന അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.