കൊച്ചി: പറവൂർ കുത്തിയതോടിൽ പള്ളിമേടയുടെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കുഞ്ഞൗസേപ്പ്, പൗലോസ്, ഇലഞ്ഞിക്കാടൻ ജോമോൻ, ജോമോന്റെ പിതാവ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പനയ്ക്കൽ ജെയിംസ്, ശൗരിയാർ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
വ്യാഴാഴ്ച രാത്രിയാണ് ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണത്. ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയായിരുന്നു അപകടം. പുറം ലോകവുമായി ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ദുരിതാശ്വാസ കേന്ദ്രം. അതുകൊണ്ട് രക്ഷാപ്രവർത്തനവും വൈകിയാണ് നടന്നത്. സൈനികരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരുടെ മൃതദേഹം പുറത്തെടുത്തത്.