കൊച്ചി: ദുരിതബാധിതർക്ക് സഹായഹസ്തവുമായി സേവാഭാരതി. ഒറ്റപ്പെട്ട മേഖലകളിലടക്കം രക്ഷാപ്രവർത്തനവുമായി സേവാഭാരതിയുടെ ദുരന്തനിവാരണ സേന. ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രവും എത്തിച്ച് പ്രവർത്തകർ. ഏകോപനത്തിന് കൺട്രോൾ റൂമും തുറന്നു.
ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള പരിശീലമായിരുന്നില്ല മറിച്ച്, കടലില്‍ ജീവന്‍പണയം വെച്ച് ജോലിയെടുക്കുന്ന പ്രാവീണ്യവും സഹജീവികളോടുള്ള കാരുണ്യവുമാണ് അവര്‍ക്ക് ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള കരുത്തായി മാറിയത്. എറണാകുളം, ആലപ്പുഴ ജില്ലയിലെ വിവിധ മേഖലയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കേരളത്തിന്റെ കടലോര ഗ്രാമങ്ങളില്‍ നിന്നെത്തിയ മത്സ്യപ്രവര്‍ത്തസംഘം പ്രവര്‍ത്തകര്‍.
പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഇന്നലെ ദുരിതമേഖലകളില്‍ സജീവം. ആലുവ, ചാലക്കുടി, കടുങ്ങല്ലൂര്‍, പാണ്ടനാട്, വെണ്മണി, ബുധനൂര്‍, കുമരകം എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരെയാണ് ബോട്ടുകളിലും ചെറുതോണികളിലുമായി എത്തിയ പ്രവര്‍ത്തകര്‍ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചത്. വെണ്മണി, ബുധനൂര്‍, പാണ്ടനാട് എന്നിവിടങ്ങളില്‍ ഇരുപത് ചെറിയ ബോട്ടുകളും, രണ്ട് വലിയ ബോട്ടുകളും, ഒരു സ്പീഡ് ബോട്ടുമാണ് പ്രവര്‍ത്തിച്ചത്. ആറാട്ടുപുഴയില്‍ നിന്നെത്തിയ 60ഓളം രക്ഷാപ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്.
കുമരകം, പാറമ്പുഴ, കുട്ടനാട് മേഖലകളിലും ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമായിരുന്നു. 20 യമഹ എഞ്ചിന് പിടിപ്പിച്ച ചെറിയ ബോട്ടുകളില്‍ 600ഓളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. മൂവാറ്റുപുഴ, കോതമംഗലം, കടുങ്ങല്ലൂര്‍, ആലുവ എന്നിവിടങ്ങളില്‍ പത്ത് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മുനമ്പം, വാടാനപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
എറണാകുളത്ത് മൂഴിക്കല്‍, കുറിമശ്ശേരി എന്നിവിടങ്ങളിലും ബോട്ട്, തോണി എന്നിവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പയ്യോളി, കൊയിലാണ്ടി, വെള്ളയില്‍, മാറാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ മത്സ്യപ്രവര്‍ത്തകസംഘം പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്. കോട്ടയം ജില്ലയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ 27 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴര ലക്ഷം രൂപയുടെ സാധനസാമഗ്രികളും ഭക്ഷണവസ്തുക്കളുമാണ് ഇന്നലെ വിതരണം ചെയ്തത്. കോട്ടയം മേഖലയില്‍ മാത്രം 75000 ഭക്ഷപ്പൊതികള്‍ വിതരണം ചെയ്തു. ചെറുതും വലുതുമായ 52ഓളം വാഹനങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. 1200 പ്രവര്‍ത്തകര്‍ ജില്ലയില്‍ ഇന്നലെ സേവാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
എറണാകുളം ജില്ലയില്‍ സേവാഭാരതി 18 ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നു. ഇടുക്കി ജില്ലയില്‍ 11 കേന്ദ്രങ്ങളില്‍ അരി, വസ്ത്രം എന്നിവ വിതരണം ചെയ്തു. അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റി, വീടുകള്‍ താമസയോഗ്യമാക്കുന്നതിനും നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കൊല്ലങ്കോട് മേഖലയില്‍ 48 ക്യാമ്പുകളാണ് നടക്കുന്നത്. 767 കുടുംബങ്ങളില്‍ നിന്നായി 3133പേര് സേവാഭാരതിയുടെ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. 580 പ്രവര്‍ത്തകര്‍ ഇന്നലെ വിവിധ ക്യാമ്പുകളില്‍ സേവന നിരതരമായി. വയനാട് ജില്ലയില്‍ 128 കേന്ദ്രങ്ങളിലാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നത്. 23 ടണ്‍ അരി, 4600 ക്വിന്റല്‍ പച്ചക്കറി എന്നിവ വിവിധ കേന്ദ്രങ്ങളിലായി ഉപയോഗിച്ചു. 4,50,000 രൂപയുടെ വസ്ത്രവും വിവിധ ക്യാമ്പുകളിലായി വിതരണം ചെയ്തു.
ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലായി ഇന്നലെ പുതിയ രണ്ട് ഗോഡൗണുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം 10 ടണ്‍ അരി വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി അയച്ചിരുന്നു.