തിരുവനന്തപുരം ; കേരളത്തിൽ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. ഒരു മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് സെന്റർ സ്ഥാപിക്കാനാണ് ഭൗമശാസ്ത്ര വകുപ്പിന്റെ തീരുമാനം.
അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നിലവിൽ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കേന്ദ്രങ്ങൾ ഉള്ളത്.
ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്രം ഒരുക്കുന്നതിനു പുറമേ സി-ബാന്റ് ഡോപ്ലർ വെതർ റഡാറും 2019 അവസാനത്തോടെ മാംഗ്ലൂരിൽ ആരംഭിക്കും.നിലവിൽ കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.
മാംഗ്ലൂരിൽ കൂടി ആരംഭിക്കുന്നതോടെ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് കൂടുതൽ ഫലപ്രദമായി മുന്നറിയിപ്പുകൾ നൽകാൻ കഴിയും.
മാത്രമല്ല വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ നടത്താനും നീക്കമുണ്ട്.