ന്യൂഡല്‍ഹി : പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എൻ വരെ പോയി സഹായം അഭ്യർഥിച്ചെന്ന് പറഞ്ഞ ശശി തരൂർ എം പിയുടെ പ്രസ്താവന വിവാദത്തിൽ.
ആരു പറഞ്ഞിട്ടാണ് തരൂർ യുഎന്നില്‍ പോയതെന്നും, പോയത് കേരളസര്‍ക്കാരിന് വേണ്ടിയല്ലെന്നും അദ്ദേഹത്തെ ആരും അതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് താന്‍ ജെനീവയിലെ യുഎന്‍ ആസ്ഥാനത്തെത്തിയെന്നും യുഎന്നിന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം കേരളത്തിനായി അഭ്യര്‍ഥിക്കുമെന്നും കാണിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന് വേണ്ടിയാണ് താനിവിടെ എത്തിയതെന്നും അദ്ദേഹവുമായി ഉടന്‍ സംസാരിക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് തരൂരിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയത്.
വിദേശ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജര്‍മനിയിലും യുകെയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിനു വേണ്ടിയാണ് തരൂർ വിദേശത്ത് പോയതെന്ന ആരോപണവും ഉയരുന്നുണ്ട്.