കൊച്ചി ; ദുരിതാശ്വാസ ക്യാമ്പിലും ഡിവൈഎഫ്ഐ അതിക്രമം. പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ അരി ചാക്കെടുത്ത് വച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
സി പി എം നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസെടുത്തത്. നായരമ്പലം പഞ്ചായത്തിൽ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഈ ക്യാമ്പുകളിലേക്കുള്ള ഭക്ഷണം നായരമ്പലം മംഗല്യ ഓഡിറ്റോറിയം, ഭഗവതി വിലാസം സ്ക്കൂൾ എന്നിവിടങ്ങളിലാണ് ഒരുക്കിയിരുന്നത് .
നാട്ടുകാർ പിരിവെടുക്കുന്നതും,ഉദാരമനസ്ക്കർ സംഭാവന നൽകുന്നതുമായ എല്ലാ വസ്തുക്കളും ഇവിടെയാണ് എത്തിയിരുന്നത്. എന്നാൽ ഇവ കൊണ്ടു പോകുന്ന വാഹനങ്ങളിലും ഡിവൈഎഫ് ഐ യുടെ കൊടി കെട്ടാനുള്ള നീക്കം കടുത്ത പ്രതിഷേധത്തിനിടയാക്കി.
മാത്രമല്ല ഈ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ വിവേചനമുണ്ടെന്ന് കാട്ടി പൊലീസിൽ പരാതിയും ലഭിച്ചു. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് ഞാറയ്ക്കല്‍ സ്റ്റേഷനില്‍നിന്ന് പോലീസെത്തിയത്.
പരാതിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ഇല്ലാത്തപക്ഷം സാധനങ്ങള്‍ പോലീസ് നിയന്ത്രണത്തിലാക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതില്‍ ക്ഷുഭിതനായ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉല്ലാസ് അരിച്ചാക്കെടുത്ത് പോലീസുദ്യോഗസ്ഥന്റെ തലയില്‍ വയ്ക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ പാര്‍ട്ടി പ്രവര്‍ത്തകന്റെ തലയില്‍ വച്ചു കൊടുക്കുന്നതിനിടെ പോലീസുകാരന് എത്തിയതിനാലാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കാൻ കാരണമെന്നായിരുന്നു ഉല്ലാസ് നൽകിയ വിശദീകരണം.എന്നാൽ ഉല്ലാസ് പോലീസുകാരനുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് ചാക്ക് പോലീസുകാരന്റെ തലയിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നായരമ്പലം ഭഗവതി വിലാസം സ്കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേരാണുള്ളത്. ഇവിടെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ നടത്തിയ ശ്രമവും ഡിവൈഎഫ്ഐയും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്തും അട്ടിമറിച്ചതായി ആരോപണമുണ്ട്. മാത്രമല്ല ക്യാമ്പില്‍നിന്നുള്ള സാധനങ്ങളുടെ നീക്കം പൂര്‍ണമായും കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നതിനെതിരെയും വിമർശനങ്ങളുയരുന്നുണ്ട്.