തിരുവനന്തപുരം : പ്രളയക്കെടുതിയിൽ ദുരന്ത നിവാരണ പ്രവർത്തനത്തിൽ വലിയ സംഭാവന നൽകിയ വിവിധ സേനാ വിഭാഗങ്ങളെ ഓഗസ്റ്റ് 26 ന് ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സേനാവിഭാഗങ്ങൾ ഇവിടെ ജനകീയ സേനകളായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ കാണാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഹൃദയംഗമമായ യാത്രയയപ്പ് സേനാവിഭാഗങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പുകൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ജനങ്ങളുടെ യോജിപ്പാണ് പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പുനർനിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഈ കാര്യത്തിൽ എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
വെള്ളപ്പൊക്കമുണ്ടായത് ഡാം തുറന്നത് കൊണ്ടല്ല മറിച്ച് കനത്ത മഴ കൊണ്ടാണ് . മുന്നറിയിപ്പ് നൽകി ആളുകളെ മാറ്റിപ്പാർപ്പിച്ചതിനു ശേഷമാണ് അണക്കെട്ടുകൾ തുറന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു, വിമർശിക്കാൻ വേണ്ടി വിമർശിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.318 കോടിയുടെ സഹായം ദുരിതാശ്വാസ നിധിയിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.