ന്യൂഡൽഹി : ഇല്ലാത്ത പ്രഖ്യാപനം നിരസിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയവർക്ക് തിരിച്ചടി . യുഎഇ ഔദ്യോഗികമായി അങ്ങനെ സഹായമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന വ്യക്തമാക്കി. ഇതോടെ ദിവസങ്ങളായി കേന്ദ്രസർക്കാരിനെതിരെ തുടരുന്ന ചെളിവാരിയെറിയൽ എന്തിനു വേണ്ടിയായിരുന്നെന്ന ചോദ്യം ഉയരുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിലായിരുന്നു യുഎഇ 700 കോടി പ്രഖ്യാപിച്ചെന്ന് യുഎഇ ഉപസൈന്യാധിപൻ പ്രധാനമന്ത്രിയെ അറിയിച്ചതായി പറഞ്ഞത്. എന്നാൽ അത്തരം പ്രഖ്യാപനമൊന്നും നടന്നിട്ടില്ലെന്ന് യുഎഇ ഉപസൈന്യാധിപന്റെ ട്വീറ്റിൽ നിന്ന് വ്യക്തമായിരുന്നു.പ്രധാനമന്ത്രിയോട് സംസാരിച്ച വിവരം യുഎഇ ഉപസൈന്യാധിപൻ അന്നു തന്നെ ട്വീറ്റ് ചെയ്തിരുന്നു. അതിൽ 700 കോടിയെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ജീവകാരുണ്യ സംഘടനകൾ സഹായിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.എന്നാൽ ഉപസൈന്യാധിപൻ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി പ്രഖ്യാപിച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് .
യുഎഇ യുടെ 700 കോടി കേന്ദ്രം തടഞ്ഞുവെന്നുള്ള വ്യാജപ്രചാരണവുമായി കേരളത്തിലെ ചില രാഷ്ട്രീയകക്ഷികളും വിഘടനവാദികളും പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഉപസൈന്യാധിപന്റെ ട്വീറ്റ് പുറത്തുവന്നത്.അതിനു തൊട്ടുപിന്നാലെ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ അംബാസഡറും രംഗത്തെത്തി. ഇതോടെ ആരോടാണ് 700 കോടി പ്രഖ്യാപിച്ചതെന്ന ചോദ്യവുമായി മലയാളികൾ രംഗത്തെത്തി. യുഎഇ 700 കോടി പ്രഖ്യാപിച്ചതിന്റെ യാതൊരു ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ അവകാശവാദവും ദുരൂഹതയുണർത്തുന്നതാണ് .മാത്രമല്ല പ്രഖ്യാപിക്കാത്ത 700 കോടി കേന്ദ്രം തടഞ്ഞെന്ന പ്രചാരണവുമായി കേരളത്തെ സ്വതന്ത്രമാക്കണമെന്ന വാദമുയർത്തി വിഘടനവാദികളും രംഗത്തെത്തിയിരുന്നു.
അശാസ്ത്രീയമായി ഡാമുകളെല്ലാം തുറന്നുവിട്ടതിലൂടെ കേരളത്തിൽ വെള്ളപ്പൊക്കത്തിനും ദുരിതത്തിനും കാരണമായ സർക്കാർ കെടുകാര്യസ്ഥതയെ മറച്ചുവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. ചില വിഘടന വാദ സംഘടനകളും മതമൗലികവാദികളും കിട്ടിയ തക്കത്തിന് കേന്ദ്രസർക്കാരിനെതിരെ ആക്രമണവുമായി രംഗത്തെത്തിയത് കേരളത്തെ ഇന്ത്യയിൽ നിന്ന് വിഭജിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന ആശങ്കകളും ശക്തമാവുകയാണ്.