കോഴിക്കോട്: ദുരിതാശ്വാസ പ്രവർത്തനത്തിനിടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള . യു എ ഇ ധനസഹായം സംബന്ധിച്ച് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന സിപിഎം നിലപാട് അപലപനീയമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും നാണം കെട്ട രാഷ്ട്രീയ പ്രചരണമാണ് സിപിഎം നടത്തുന്നത്. യുഎഇ എഴുന്നൂറ് കോടി ധനസഹായം നൽകാമെന്ന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പ്രചരിപ്പിച്ചതെന്നും. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സിപിഎം മാപ്പു പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
യുഎഇ ധനസഹായവുമായി ബന്ധപ്പെട്ട് അനാവശ്യമായി ആർഎസ്എസിന്റെ പേര് വലിച്ചിഴച്ച കോടിയേരി ബാലകൃഷ്ണന്റെ നിലപാട് നികൃഷ്ടമാണ്. ജീവൻ രക്ഷാ പ്രവർത്തനത്തിന് താഴെ തട്ടിൽ ആർഎസ്എസ് നടത്തിയ പ്രവർത്തനം വാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത സമയത്ത് ആത്മാർത്ഥ സേവനം നടത്തിയ കേന്ദ്ര സർക്കാരിനെയും, പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.