തിരുവനന്തപുരം: യുഎഇ 700 കോടി രൂപ നൽകുമെന്ന വിവരം തന്നെ അറിയിച്ചത് എം എ യൂസഫലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരം പരസ്യപ്പെടുത്താമെന്ന് അറിയിച്ചതിനെ തുടർന്നാണ് താനിക്കാര്യം പറഞ്ഞത്. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും ഇക്കാര്യം ഇരുവരും ട്വീറ്റ് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ പ്രാഥമിക കണക്കുപ്രകാരം 7000 ത്തോളം വീടുകള്‍ പൂര്‍ണമായും 50,000 ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ചവരെ പ്രളയക്കെടുതിയില്‍പ്പെട്ട 1,31,683 വീടുകള്‍ താമസയോഗ്യമാക്കി. മുങ്ങിപ്പോയ വീടുകളില്‍ 31 ശതമാനമാണ് വാസയോഗ്യമാക്കിയത്.
ക്യാമ്പുകളില്‍നിന്ന് വീടുകളില്‍ പോകുന്നവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കായി 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3800 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിഹിതവുമാണ്.
14 ജില്ലകളിലായി 391494 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ 3800 രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് പിന്‍വലിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. ബാക്കിയുള്ള തുകയായ 242.73 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യുഎഇ ഭരണാധികാരിയും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു എന്ന് പറയുമ്പോഴും അവർ 700 കോടിയെപ്പറ്റി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനിടെ യുഎഇ ഔദ്യോഗികമായി അങ്ങനെ സഹായമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന വ്യക്തമാക്കുകയും ചെയ്തിരുന്നു.