ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മഹാപ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിനിടയിൽ ഗുരുതരമായി പരുക്കേറ്റ മത്സ്യബന്ധന തൊഴിലാളി രത്നകുമാറിനെ ബിജെപി നേതാക്കൾ വീട്ടിലെത്തി ആദരിച്ചു. ബിജെപി എൻആർഐ സെല്ലിന്റെ നേതൃത്വത്തിൽ രത്നകുമാറിന് ധീരതക്കുള്ള അംഗീകാരമായി 25,001 രൂപ നൽകി. അമൃത ഹോസ്പിറ്റലിൽ രത്നാകരന്റെ തുടർചികിത്സ സൗജന്യമായി നടത്തുന്നതിനുള്ള വ്യവസ്ഥകൾ ബിജെപി നേതാക്കൾ ഉറപ്പു വരുത്തിയിട്ടുണ്ട്.
മഹാപ്രളയത്തിൽ സഹജീവികൾ മുങ്ങിത്താഴുമ്പോൾ സ്വജീവൻ പണയം വെച്ച് ആയിരക്കണക്കിന് മനുഷ്യജീവനുകൾ സുരക്ഷിതസ്ഥാനത്തെത്തിക്കാൻ മുന്നിട്ടിറങ്ങിയ ധീരരായ മത്സ്യത്തൊഴിലാളികളിൽ ഒരാളാണ് ഇദ്ദേഹം. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ ബോട്ടിന്റെ എഞ്ചിൻ നിയന്ത്രിക്കുകയായിരുന്ന രത്നകുമാറിന്റെ വയറ്റിലേക്ക് കവുങ്ങ് ഒടിഞ്ഞു വീണ് കുത്തികയറുകയായിരുന്നു.
16-ന് രാവിലെ കളളിക്കാട് ശ്രീ ചിത്തിര വിലാസം അരയസമാജത്തിൽ നിന്നുളള സംഘത്തോടൊപ്പമാണ് ‘അറവുകാട്ടമ്മ’ ഫൈബർ വളളവുമായി രത്നകുമാർ പരുമലയിൽ രക്ഷാപ്രവർത്തനത്തിനെത്തുന്നത്.
പരുമല കിഴക്ക് ഇല്ലിമലപ്പാലത്തിനപ്പുറത്തെ വീട്ടില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് കിടപ്പുരോഗിയായി മാറിയ സന്തോഷിനെ രക്ഷിക്കാനുള്ള യാത്രയിലാണ് രത്നകുമാറിന് അപകടം നേരിട്ടത്. ശക്തമായ കുത്തൊഴുക്കില്‍ നിയന്ത്രണം തകര്‍ന്നു തോണി മറിഞ്ഞപ്പോള്‍ മുറിഞ്ഞ കവുങ്ങിന്റെ കഷണം രത്നകുമാറിന്റെ വയറ്റില്‍ കുത്തിക്കയറി.
വയറിനും കാലിനും പരിക്കേറ്റ രത്നകുമാർ ആദ്യം പരുമലയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിനേറ്റ പരിക്ക് സാരമുളളതായതിനാൽ ഇവിടെ നിന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശരീരത്തിൽ 28-തുന്നലുണ്ട്.
ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ സോമൻ, എൻആർഐ സെൽ സംസ്ഥാന കൺവീനർ എൻ ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗം രാജശേഖരൻ, കോട്ടയം ജില്ലാ കൺവീനർ ജിബി ഗോപാലൻ എന്നിവരടങ്ങുന്ന സംഘമാണ് രത്നകുമാറിന് സഹായവുമായി വീട്ടിലെത്തിയത്.