തിരുവനന്തപുരം ; നാടും,ജനങ്ങളും ദുരിതക്കടലിൽ നിൽക്കുമ്പോഴാണ് ജർമ്മനി യാത്ര തീരുമാനിച്ചതെന്ന മന്ത്രി കെ.രാജുവിന്റെ വെളിപ്പെടുത്തല്‍ . ജര്‍മ്മനിയില്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
ജര്‍മന്‍യാത്ര ഉറപ്പിച്ചത് പതിനഞ്ചിന് ഉച്ചയോടെയായിരുന്നു. തന്റെ ചുമതലയുണ്ടായിരുന്ന കോട്ടയത്തെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായതോടെയാണ് യാത്ര തിരിക്കാന്‍ തീരുമാനിച്ചത്. വിസ വന്നത് പതിനഞ്ചാം തീയതിയാണെന്നും,അപ്പോഴാണ് ഇ ടി മുഹമ്മദ് ബഷീർ എം പി യും ഒപ്പമുണ്ടെന്ന് മനസിലായത്.അതോടെ സന്തോഷമായി,അപ്പോൾ തനിക്ക് പറയാം ,താൻ മാത്രമല്ല..എന്നും പ്രസംഗത്തിൽ മന്ത്രി പറയുന്നു.എന്നാൽ യാത്ര തിരിക്കാന്‍ തീരുമാനിച്ച പതിനഞ്ചിന് ഉച്ചയോടെ തന്നെ കേരളത്തിലെ സ്ഥിതി രൂക്ഷമായി.
പതിനാലിന് രാത്രി കല്ലടയാര്‍ തുറന്നതോടെ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങിയിരുന്നു. മന്ത്രിയുടെ മണ്ഡലമായ പുനലൂര്‍ നഗരവും കുളത്തൂപ്പുഴയുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. അന്നു തന്നെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിരുന്നു. ഈ സാഹചര്യമെല്ലാം അവഗണിച്ചാണ് മന്ത്രി ജർമ്മനിയിലേക്ക് പോയത്.
പ്രളയം രൂക്ഷമായത് താന്‍ ജര്‍മ്മനിയില്‍ പോയശേഷമായിരുന്നുവെന്നും ജര്‍മ്മനിയില്‍ നിന്ന് മടങ്ങാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ലെന്നുമായിരുന്നു കെ.രാജു നേരത്തെ പറഞ്ഞിരുന്നത്. ഈ കള്ളം പൊളിച്ചുകൊണ്ടാണ് ജര്‍മ്മനിയില്‍ മന്ത്രി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.