കോഴിക്കോട്: മഴക്കെടുതിയിൽ പാടെ തകർന്ന് സംസ്ഥാനത്തെ കൃഷിയിടങ്ങൾ. തോട്ടം മേഖലയിൽ മാത്രമുണ്ടായത് 700 കോടി രൂപയുടെ നാശനഷ്ടം. പാലക്കാടും കുട്ടനാട്ടിലെയും വെള്ളംപൊക്കം നെൽകൃഷിയെ സാരമായി ബാധിച്ചു.
കേരളത്തിന്റെ കാർഷിക മേഖലയെ തച്ചുടച്ചുകൊണ്ടാണ് പ്രളയം കടന്നുപോയത്. നെൽ വയലുകളടക്കം താഴ്ന്ന പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങൾ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയാലും മണ്ണ് കൃഷിക്ക് സജ്ജമാക്കാൻ ഒരുപാട് സമയമെടുക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തോട്ടം മേഖലയിലാണ്. 500 ഏക്കറിലധികം കൃഷിഭൂമി പാടെ നശിച്ചു. 700 കോടി രൂപയുടെ നാശനഷ്ടമാണ് തോട്ടം മേഖലയിൽ മാത്രം ഉണ്ടായത്. ഇടുക്കി ജില്ലയിൽ മാത്രം 58 കോടി രൂപയുടെ നാശം ഉണ്ടായി. പാലക്കാട് , ആലപ്പുഴ , വയനാട് ജില്ലകളിലും വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്.
ഏലം , തേയില , കശുവണ്ടി , നെല്ല് തുടങ്ങിയ വിളകളാണ് കൂടുതലും നശിച്ചത്. സംസ്ഥാനത്തൊട്ടാകെ 1000 കോടിയിലധികം രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കാര്യക്ഷമമായ നടപടികളിലൂടെ ഏറെ സമയമെടുത്ത് മാത്രമേ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കൂ.