കണ്ണൂർ: ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാനാളില്ലാത്തതിനെതുടർന്ന് ജയിൽ വകുപ്പ് തന്നെ സംസ്കരിച്ചു. വെള്ളിയാഴ്ചയാണ് കണ്ണൂർ വനിതാ ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്തത്. അതേസമയം സൗമ്യയുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണവും തുടങ്ങി.
ദിവസങ്ങളോളം സൂക്ഷിച്ചിട്ടും സൗമ്യയുടെ ബന്ധുക്കളാരും മൃതദേഹം സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് അനാഥ മൃതദേഹമെന്ന നിലയിൽ പയ്യാമ്പലം പൊതുസ്മശാനത്തിൽ ജയിൽ വകുപ്പ് തന്നെ നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്തിയത്.
അതേസമയം സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തൽ. വീഴ്ച പരിശോധിക്കാൻ ഉത്തരമേഖല ജയിൽ ഡി.ജി.പി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. വിവാദമായ കൂട്ടക്കൊലക്കേസിലെ ഏക പ്രതി മരിച്ചതോടെ കേസ് തന്നെ അവസാനിക്കും. പക്ഷെ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ സൗമ്യക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.