ആലപ്പുഴ : തണ്ണീർമുക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ പൂർണ സമയം സേവനം ചെയ്ത ദിവസവേതനക്കാരന് സിപിഎമ്മുകാരുടെ മർദ്ദനം . തലയ്ക്ക് കരിങ്കല്ലു കൊണ്ട് അടിയേറ്റ തണ്ണീർ മുക്കം ദേവസ്വം കരിയിൽ ബാബുരാജിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാമ്പ് പിരിച്ചു വിട്ടയന്നാണ് ആക്രമണം നടന്നത് .
ത്യണ്ണീർമുക്കം നിർമ്മൽജ്യോതി പ്രീ സ്കൂളിൽ നടന്ന സർക്കാർ ക്യാമ്പിലെ പാചകപ്പുരയിലെ വോളണ്ടിയർ ആയിരുന്നു ബാബുരാജ്. ജനപ്രതിനിധികളും അന്തേവാസികളും അടക്കം എല്ലാവരും അഭിനന്ദിച്ച ക്യാമ്പായിരുന്നു ഇത്. ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുരാജിന്റെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതിൽ വിറളി പൂണ്ടാണ് സിപിഎമ്മുകാർ പതിയിരുന്ന് ആക്രമിച്ചതെന്ന് ബാബുരാജിനൊപ്പം ക്യാമ്പിൽ വോളണ്ടിയറായിരുന്നവർ പറയുന്നു.
വീരപ്പൻ വിഷ്ണു , അഖിൽ സാബു എന്നീ സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തു. പ്രദേശത്തെ മണൽ മാഫിയ തലവനും സിപിഎം ലോക്കൽ സെക്രട്ടറിയുമായ ആളിന്റെ ഗുണ്ടാ സംഘത്തിൽ പെട്ടവരാണ് അറസ്റ്റിലായവർ.
ബാബു രാജിന്റെ മൂത്തമകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ് . ഈ ഡിസംബറിലാണ് കല്യാണം നിശ്ചയിച്ചിരിക്കുന്നത് .ദുരിതാശ്വാസ ക്യാമ്പിൽ പൂർണ സമയം സേവനം ചെയ്തതാണോ തന്റെ മകൻ ചെയ്ത തെറ്റെന്ന് വൃദ്ധയായ അമ്മ കണ്ണീരോടെ ചോദിക്കുന്നു. കുടുംബനാഥൻ അബോധാവസ്ഥയിലായതോടെ ഈ കുടുംബത്തിന്റെ അവസാനത്തെ ആശ്രയമാണ് പ്രതിസന്ധിയിലായത്.