ആലപ്പുഴ : കേരളത്തെ പ്രളയത്തിൽ മുക്കിയതിനു പിന്നിൽ ഡാം തുറക്കുന്നതിലുണ്ടായ അപാകതയാണെന്ന വാദത്തിന് ശക്തിയേറുന്നു. ഡാം നേരത്തെ തുറക്കേണ്ടതായിരുന്നെന്ന് മെട്രോമാൻ ഇ ശ്രീധരനും വ്യക്തമാക്കിയതോടെ ഡാം തുറന്നതിലെ അശാസ്ത്രീയതയും വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ സർക്കാർ പരാജയപ്പെട്ടതും ചർച്ചയാവുകയാണ് .
പമ്പ , കക്കി ഡാമുകൾ തുറന്നുവിട്ടതിൽ പാളിച്ചയുണ്ടായെന്ന് റാന്നി എം.എൽ.എ രാജു എബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി ഡാം തുറക്കുന്നതിൽ വേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായെങ്കിലും പമ്പയിലെ ഡാമുകളുടെ കാര്യത്തിൽ ഗുരുതരമായ പാളിച്ചയുണ്ടായെന്നുമാണ് രാജു എബ്രഹാം പറഞ്ഞത്.
ഇത് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത് . ജൂലൈ 29 നു വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കിയത് അനുസരിച്ച് പമ്പ, കക്കി ഡാമുകളിൽ ശേഷിയുടെ രണ്ടടി താഴെ വരെ വെള്ളം ഉണ്ടായിരുന്നു. എന്നാൽ അത് നിറയുന്നത് വരെ കാത്തിരിക്കുകയായിരുന്നു സർക്കാരും ഉദ്യോഗസ്ഥരും ചെയ്തത്.
ആഗസ്റ്റ് 9 നു തന്നെ ഈ ഡാമുകൾ തുറന്നെങ്കിലും വളരെ നിയന്ത്രിതമായ അളവിലായിരുന്നു വെള്ളം തുറന്നു വിട്ടത്. ആഗസ്റ്റ് 14 നു വൈകിട്ട് പമ്പ ഡാമിൽ നിന്ന് 67 കുമെക്സും കക്കിയിൽ നിന്ന് 85 കുമെക്സുമായിരുന്നു പുറത്തുവിട്ടിരുന്നത്.
എന്നാൽ അന്ന് രാത്രി 10 മണിക്ക് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. കക്കി ഡാമിൽ നിന്ന് അഞ്ച് മടങ്ങ് വെള്ളം തുറന്നു വിട്ടപ്പോൾ പമ്പഡാമിൽ നിന്ന് ഇരട്ടി കുമെക്സ് വെള്ളം തുറന്നു വിട്ടു. ഇത് ആഗസ്റ്റ് 15 രാവിലെ ആയപ്പോഴേക്കും വീണ്ടും ഇരട്ടിയായി വർദ്ധിപ്പിച്ചു.
റാന്നിയിലും പിന്നീട് ആറന്മുള ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിലും പ്രളയമുണ്ടായതിനു കാരണം ഡാം തുറന്നതിന്റെ ഈ അശാസ്ത്രീയതയായിരുന്നു. കനത്ത മഴ കൂടി ആയതോടെ തീവ്രത വർദ്ധിക്കുകയായിരുന്നു. സംഭരണ ശേഷി 90 ശതമാനം കഴിയുമ്പോൾ തന്നെ നേരത്തെ ഡാമുകൾ തുറന്നു വിട്ടിരുന്നു. എന്നാൽ പരമാവധി സംഭരിക്കാനായിരുന്നു ഇക്കുറി ശ്രമിച്ചത്. ഇത് അവസാനം കൈവിട്ട് പോവുകയായിരുന്നു.
ആഗസ്റ്റ് 14 നു രാത്രി 11 നാണ് മുന്നറിയിപ്പ് കൊടുത്തത് . 11:30 ആയപ്പോഴേക്കും റാന്നിയിൽ വെള്ളം കയറി . സംസ്ഥാന പാതകളും റോഡുകളും വെള്ളത്തിലായതോടെ രക്ഷാപ്രവർത്തനവും ആളുകളെ ഒഴിപ്പിക്കലും നടന്നില്ല. തുടർന്ന് ആറന്മുളയിലേക്കും ചെങ്ങന്നൂരിലേക്കും വെള്ളം എത്തുകയായിരുന്നു. ആരെയെങ്കിലും മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം അവിടെയും ആദ്യം ഉണ്ടായില്ല . സർക്കാരിന്റെ അനാസ്ഥയാണ് പ്രളയ ദുരിതം ഇരട്ടിയാക്കിയതെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഇത്.
ഇടുക്കിയിൽ പെരിയാർ തീരം ഒഴിപ്പിച്ചതിനു ശേഷം പകൽ സമയമാണ് അണക്കെട്ട് തുറന്നതെങ്കിൽ പമ്പ കക്കി ഡാമുകളിൽ നിന്നുള്ള വെള്ളം റാന്നിയെ മുക്കിയതിനു ശേഷമാണ് സർക്കാർ എന്തെങ്കിലും ചെയ്ത് തുടങ്ങിയത്. എന്നാൽ അതിനൊപ്പം ആറന്മുളയിലും ചെങ്ങന്നൂരിലും വേണ്ട നടപടികൾ എടുത്തതുമില്ല . ഡാം തുറന്നതും വെള്ളത്തിന്റെ ഒഴുക്ക് ഗുരുതരമാണെന്നതും ജനങ്ങളെ അറിയിക്കാനോ മാറ്റിപ്പാർപ്പിക്കാനോ ശ്രമിച്ചതുമില്ല . ആലപ്പുഴ പത്തനം തിട്ട ജില്ലകളെ മുക്കിയതിനു പിന്നിൽ ഈ അനാസ്ഥ വലിയ പങ്കു വഹിച്ചു.
സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും കുറ്റകരമായ അനാസ്ഥക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചു കഴിഞ്ഞു.