കൊച്ചി: പ്രളയത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് വീണ്ടും പ്രവത്തനമാരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രവർത്തനം പുനഃരാരംഭിക്കുക. ബംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാകും ആദ്യമിറങ്ങുക. ഈ വിമാനം തന്നെയാകും ആദ്യം പറന്നുയരുന്നതും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചാവും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുക.
കഴിഞ്ഞ 15നാണ് വിമാനത്താവളത്തിലും റൺവേയിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറിയതിനെത്തുടന്ന് പ്രവർത്തനം നിർത്തിവെച്ചത്. ഇതിന് ശേഷം 26ന് വിമാനത്താവളം തുറക്കുമെന്നായിരുന്നു തീരുമാനമെങ്കിലും, റൺവേയുടെ തൊണ്ണൂറ് ശതമാനം പ്രവർത്തനത്തെ പ്രളയം ബാധിച്ചതിനെത്തുടർന്ന് തീയതി നീട്ടുകയായിരുന്നു. നിലവിൽ വെള്ളം കയറി തകരാറിലായ സംവിധാനങ്ങളെല്ലാം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
ആയിരത്തിലേറെപ്പേർ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പ്രവർത്തനസജ്ജമാക്കിയത്. കേടുപറ്റിയ നാലു കൺവെയർ ബെൽറ്റുകൾ, 22 എക്സ്റേ മെഷീനുകൾ, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകൾ, എണ്ണൂറോളം റൺവേ ലൈറ്റുകൾ എന്നിവയെല്ലാം പൂർവസ്ഥിതിയിലാക്കി. തകർന്ന മതിൽ താൽക്കാലികമായി പുനർനിർമിച്ചിട്ടുണ്ട്.
എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ തന്നെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. ഇന്ന് ഉച്ചയ്ക്ക് നേവല്‍ ബേസില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിക്കും.