തിരുവനന്തപുരം: പ്രളയക്കെടുതികളെത്തുടർന്ന് കടക്കെണിയിലായവരെ കരകയറ്റുന്നതിനെ കുറിച്ച് കൂടിയാലോചിക്കാൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ നേതൃത്വത്വത്തിൽ ഉന്നതതല ധനകാര്യ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം നടക്കുന്ന ബാങ്കേഴ്സ് സമിതി യോഗത്തിൽ ഇവർ പങ്കെടുക്കും. കെടുതികളുടെ പശ്ചാത്തലത്തിൽ, കേരളത്തിന് ദീർഘകാല വായ്പകൾ ലഭ്യമാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ ലോക ബാങ്കിന്റെയും എഡിബിയുടെയും പ്രതിനിധികളും തിരുവനന്തപുരത്തെത്തി.
അഡീഷണല്‍ സെക്രട്ടറി ശ്രീ ദേബാശിഷ് പാണ്ഡേ, കേന്ദ്ര ധനകാര്യ മന്ത്രാലത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിലെ സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ എന്‍. ശ്രീനിവാസ റാവു എന്നിവർ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നതതല സംഘത്തിലുണ്ടാകും. അഗ്രികൾച്ചർ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, നബാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെയും, ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും മേധാവികളും, സംസ്ഥാന ഗവൺമെന്റിനെ പ്രതിനിധീകരിച്ചുള്ള ഉന്നത ഉദ്യോഗസ്ഥരും, ബന്ധപ്പെട്ട ഏജന്‍സികളും യോഗത്തില്‍ പങ്കെടുക്കും.
പ്രളയം ബാധിക്കപ്പെട്ട എല്ലാ ബാങ്ക് ശാഖകളും എടിഎമ്മുകളും വീണ്ടും തുറക്കുക, ഉപയോഗ്യശൂന്യമായിത്തീർന്ന കറന്‍സികളുടെ കൈമാറ്റം ചെയ്യുക, വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നൽകുക തുടങ്ങിയ നടപടികൾ ഇതിനകം തന്നെ എല്ലാ ബാങ്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഇൻഷ്വറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള നടപടികള്‍ എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ആരംഭിച്ചിട്ടുമുണ്ട്. ക്ലെയിമുകൾ വേഗത്തില്‍ തീർപ്പാക്കി, പ്രളയബാധിതരായ ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഇന്‍ഷ്വറന്‍സ് കമ്പനികൾ പ്രത്യേക ക്യാമ്പ് ഓഫീസുകള്‍ ആരംഭിക്കുകയും, അധിക മായി സര്‍വേയര്‍മാരെ വിന്യസിക്കുകയും, ആവശ്യമുള്ള രേഖകളുടെ കാര്യത്തില്‍ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.