കുറവിലങ്ങാട് ; ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി.കന്യാസ്ത്രീ മഠത്തിലെ ജീവനക്കാരനായിരുന്ന അസം സ്വദേശിയെ ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ കന്യാസ്ത്രീ പരാതി നൽകി.
കന്യാസ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് അസം സ്വദേശിയായ പിന്റുവിനെ കൊണ്ട് അഴിച്ചു മാറ്റിക്കാൻ ബിഷപ്പിന്റെ അനുയായിയുടെ സഹോദരൻ നിർദേശം നൽകിയിരുന്നതായാണ് ആരോപണം. ഇക്കാര്യം പിന്റു തന്നെ കന്യാസ്ത്രീകളോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി വൈദികൻ ലോറൻസ് ചുട്ടുപ്പറമ്പിലിന്റെ സഹോദരൻ തോമസാണ് പിന്റുവിനെ സമീപിച്ച് നിർദേശം നൽകിയതെന്നും പരാതിയിൽ പറയുന്നു.
കന്യാസ്ത്രീയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരമറിയിക്കാനായിരുന്നു തോമസിന്റെ നിർദേശം.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചപ്പോൾ മുതൽ തോമസ് തന്നെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നാണ് പിന്റു കന്യാസ്ത്രീകളോട് വെളിപ്പെടുത്തിയത്.