തിരുവനന്തപുരം : ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ പുനർനിർമ്മാണം വിലക്കി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ജില്ലാ പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്കാണ് ചീഫ് സെക്രട്ടറി ഉത്തരവ് നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.
പരിസ്ഥിതി ദുർബ്ബലമായ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളത്. ഇവിടെ പലയിടത്തും തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും തത്കാലം ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.സർക്കാർ ശാസ്ത്രീയ പഠനം നടത്തിയതിനു ശേഷം കണ്ടെത്തുന്ന സ്ഥലങ്ങളിൽ മാത്രമേ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമ്മാണ അനുമതി നൽകരുതെന്ന കർശന നിർദ്ദേശമുണ്ട്.
പരിസ്ഥിതി ലോല മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി വീണ്ടും അപകടങ്ങൾ ഉണ്ടാകുന്നത് തടയാനാണ് സർക്കാരിന്റെ നീക്കം . പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വൻ ദുരന്തത്തിനു കാരണമാകുമെന്ന് ഒടുവിൽ കേരളവും മനസ്സിലാക്കിയതിന്റെ സൂചനയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നാണ് നിരീക്ഷണം.