കോഴിക്കോട് ; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്തു.പ്രളയത്തിനു ശേഷം എലിപ്പനി സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍മാത്രം 28 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേര് നിരീക്ഷണത്തിലുണ്ട്.മൂന്ന് പേർ മരണപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?v=8zV8hYVf5dE
കോഴിക്കോട് മെഡിക്കൽ കോളേജിലും,സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നവർ പ്രളയബാധിത പ്രദേശങ്ങളുമായി ബന്ധപ്പെട്ടവരാണ്. ഇതിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പോയവരുമുണ്ട്.
പ്രളയമേഖലയിൽ എലിപ്പനി പടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രതിരോധ ഗുളികകള്‍ അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പലരും കഴിക്കുന്നില്ലെന്നത് രോഗ പ്രതിരോധത്തിന് തിരിച്ചടിയാവുന്നുമുണ്ട്.
തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെള്ളപ്പൊക്കം കാരണം എലിപ്പനിയുടെ രോഗാണുക്കൾ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തുന്നവർക്കും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പനിയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.