ന്യൂഡൽഹി ; മുൻ രാഷ്ട്രപതിയും,കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി ആർ എസ് എസിന്റെ സേവന പ്രവർത്തനങ്ങൾക്കൊപ്പം കൈകോർക്കുന്നതായി റിപ്പോർട്ട്.
ഹരിയാനയിലെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രണബ് മുഖർജി ഫൗണ്ടേഷൻ ആസൂത്രണം ചെയ്തിരിക്കുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ആർ എസ് എസിന്റെ സഹായത്തോടെ നടപ്പിലാക്കുമെന്നാണ് സൂചന.
സെപ്റ്റംബർ 2 ന് ഫൗണ്ടേഷന്റെ വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി പ്രണബ് കുമാര്‍ മുഖര്‍ജി വേദി പങ്കിടുന്നുണ്ട്. ഫൗണ്ടേഷന്റെ സ്മാർട്ഗ്രാം, പദ്ധതി ഹർചന്ദ്പൂർ,നയാഗോൺ ഗ്രാമങ്ങളിൽ ജല എ ടി എം സേവനങ്ങൾ അടക്കമുള്ള സേവനങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതിയുമായാണ് മുഖർജി മുന്നോട്ട് പോകുന്നത്. ഈ രണ്ട് സ്ഥലങ്ങളിലും പ്രണബിനൊപ്പം മുഖ്യമന്ത്രിയും പങ്കെടുക്കും.
മാത്രമല്ല ചില ഗ്രാമങ്ങൾ ഏറ്റെടുക്കാനും പദ്ധതിയിടുന്നുണ്ട്.അതിനായി ഈ ഗ്രാമങ്ങളിലെ വ്യവസായികളുമായും ഫൗണ്ടേഷൻ അധികൃതർ ചർച്ച നടത്തിയിരുന്നു.
ആര്.എസ്.എസിന് നല്ല സ്വാധീനമുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുതിര്‍ന്നവരും ചെറുപ്പക്കാരുമായ 15 ആര്.എസ്.എസ് പ്രവര്‍ത്തകരെ പ്രണബ് മുഖര്‍ജി ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ സംഘം പ്രണബ് മുഖർജിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുകയും,എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.ആർ എസ് എസിന്റെ ചരിത്രം, പറയുന്ന പുസ്തകം പ്രണബിനു നൽകുകയും ചെയ്തു.
ആര്.എസ്.എസ് പ്രവര്‍ത്തകരെ കണ്ട കാര്യം പ്രണബുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. മാത്രമല്ല പ്രണബിന്റെ പരിപാടിയില്‍ മനോഹർ ലാൽ ഖട്ടാര്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവായ രാജീവ് ജെയിന് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ ജൂണിൽ നാഗ്പൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൃതീയ സംഘശിക്ഷാ വർഗിൽ പ്രണബ് പങ്കെടുത്തിരുന്നു.അന്ന് ഭാരതാംബയുടെ മഹാനായ പുത്രൻ ഡോ. ഹെഡ്ഗേവാറിന് പ്രണാമം അർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ മഹാഭാഗ്യമാണെന്ന് പ്രണബ് അഭിപ്രായപ്പെട്ടിരുന്നു.