ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകര ബന്ധമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തത് കൃത്യമായ അന്വേഷണത്തിനു ശേഷമാണെന്ന് മഹാരാഷ്ട്ര എഡിജി പരംബീർ സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവർക്ക് കമ്യൂണിസ്റ്റ് ഭീകരരുമായി അടുത്ത ബന്ധമുണ്ട്. കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ വലിയൊരു ആസൂത്രണത്തിനു തയ്യാറെടുക്കുന്നുണ്ടെന്നും അതിൽ ഇവർക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് അറസ്റ്റിലായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ ,റോണ വിൽസൺ എന്നിവരിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് വരവര റാവു , സുധ ഭരദ്വാജ്, ഗൗതം നവലാഖ, വെർനൺ ഗോൺസൽവസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.ഇവർക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടുകൾ റെയ്ഡ് ചെയ്തതിനെ തുടർന്ന് നിരവധി രേഖകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഭീകരരുമായി ഇവർക്കുള്ള ബന്ധം കൃത്യമായി വെളിവാക്കുന്നതാണ് രേഖകളെന്നും പരംബീർ സിംഗ് പറഞ്ഞു.നേരത്തെ അറസ്റ്റിലായ റോണ വിൽസൺ കമ്യൂണിസ്റ്റ് ഭീകരന് അയച്ച കത്തിൽ ഗ്രനേഡ് ലോഞ്ചറുകൾ വാങ്ങാൻ 8 കോടി ആവശ്യമുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയിൽ മോദിരാജിന് അന്ത്യം കുറിക്കാൻ സഖാവ് കിഷനും മറ്റുള്ളവരും പദ്ധതി തയ്യാറാക്കുന്നതായും കത്തിലുണ്ട്.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ നട്ടെല്ലൊടിച്ച പ്രവർത്തനമാണ് കഴിഞ്ഞ നാലു വർഷമായി കേന്ദ്രസർക്കാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലേറ്റാനും മോദിക്ക് കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് ലഭിച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.