ജയ്പൂർ : പാകിസ്ഥാനിൽ വിവേചനവും വംശഹത്യയും അനുഭവിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത 36 പാക് ഹിന്ദുക്കൾക്ക് ഇന്ത്യ പൗരത്വം നൽകി. ജയ്പൂർ ജില്ല കളക്ടർ സിദ്ധാർത്ഥ് മഹാജൻ ആണ് പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
നേരത്തെ 72 പാക് ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകിയിരുന്നു. ഇനി 60 കേസുകൾ നിരീക്ഷണത്തിലാണെന്നും ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്നും മഹാജൻ പറഞ്ഞു.
ഇന്ത്യൻ പൗരത്വം ലഭിച്ചവർക്ക് ഇനി പാസ്പോർട്ടിനും മറ്റ് രേഖകൾക്കും അപേക്ഷിക്കാമെന്നും ഇവർക്ക് ആധാർ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇവരുടെ പേര് വോട്ടർ പട്ടികയിലും ഉൾപ്പെടുത്തും.
2016 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ പൗരത്വം നൽകാൻ 40 ജില്ലാ കളക്ടർമാർക്ക് അനുവാദം കൊടുത്തിരുന്നു. ഇന്ത്യയിലേക്ക് പലായനം ചെയ്ത പാക് ഹിന്ദുക്കൾക്ക് വേണ്ട നടപടിക്രമങ്ങൾക്ക് ശേഷം അർഹതയുണ്ടെങ്കിൽ പൗരത്വം കൊടുക്കാനായിരുന്നു സർക്കാരിന്റെ നിർദ്ദേശം.
രാജസ്ഥാനിൽ ഇരുപതിനായിരത്തിലധികം പാക് ഹിന്ദുക്കൾ ഉണ്ടെന്നാണ് കണക്ക്.