പമ്പ ; കല്ലുകളും,മുള്ളുകളും താണ്ടിയുള്ള പാരമ്പര്യ ശബരിമല യാത്ര, ഇപ്പോൾ അതിലും ദുർഘടമാണ് അയ്യനെ കാണാനുള്ള യാത്ര.കേരളത്തെ മുക്കിയ പ്രളയം ശബരിമലയ്ക്ക് പുറം ലോകവുമായുള്ള ബന്ധം തന്നെയാണ് ഇല്ലാതാക്കിയത്.
ഇപ്പോൾ ശബരിമലയെ ത്രിവേണിയുമായി ബന്ധിപ്പിക്കാൻ പമ്പയിൽ ഓരോ കല്ലും നിരക്കുകയാണ്,രാമായണത്തിലെ സേതുനിർമ്മാണത്തിനു തുല്യമായി.സന്നിധാനത്തേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും,അടുത്ത മാസപൂജയിൽ പങ്കെടുക്കാൻ ഭക്തർക്ക് എത്താനുമൊക്കെ ഈ നടപ്പാലം മാത്രം. യന്ത്രങ്ങളൊന്നും ഇറക്കാൻ കഴിയാത്ത വിധമാണ് പമ്പയിലെ സ്ഥിതി ,അതുകൊണ്ടുതന്നെ നാട് ഒരുമിക്കുകയാണ് ഈ പാലത്തിനായി.
ത്രിവേണി നടപ്പാലം അവസാനിക്കുന്നിടത്തുനിന്ന് പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപത്തിന്റെ സമീപത്തേയ്ക്കാണ് പുതിയ കൽപ്പാത. ത്രിവേണി നടപ്പാലം അവസാനിക്കുന്നിടത്ത് കൂടിയാണ് ഇപ്പോൾ പമ്പ വഴിമാറി ഒഴുകുന്നത്. ഇത് കടക്കാനാണ് ഈ പാത നിർമ്മിക്കുന്നത്.
പമ്പയിൽ പ്രളയത്തിൽ ബാക്കി വന്ന കല്ലുകൾ ആളുകൾ തലയിൽ ചുമന്നാണ് പാലം ഉണ്ടാക്കുന്നത്. നിരത്തിവച്ചിരിക്കുന്ന കല്ലുകൾ മീതെ മണൽച്ചാക്കുകൾ നിരത്തിയാണ് നിർമ്മാണം.