കണ്ണൂർ ; പിണറായി കൂട്ടക്കൊലക്കെസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അച്ചടക്ക നടപടി എടുത്തത് കീഴുദ്യോഗസ്ഥരുടെ പേരിൽ മാത്രം. ജയിൽ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട്, ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ എന്നിവർക്ക് കൂട്ടുത്തരവാദിത്തമുള്ള സംഭവത്തിൽ നടപടിയെടുത്തത് കീഴുദ്യോഗസ്ഥരായ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കെതിരെ മാത്രം .
ഇവരെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് ഉടൻ ഇറക്കാനാണ് തീരുമാനം.സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ട ശേഷം ജയിലിലെത്തിയ ഡിഐജിയുടെ കണ്ടെത്തലിൽ സൂപ്രണ്ടോ,ഡെപ്യൂട്ടി സൂപ്രണ്ടോ സംഭവ ദിവസം ജയിലിൽ ഉണ്ടായിരുന്നില്ല.
രണ്ടു പേരിൽ ഒരാൾ ജയിലിൽ ഉണ്ടായിരിക്കണമെന്ന ചട്ടം ലംഘിച്ചാണ് സൂപ്രണ്ട് അവധിയായിരിക്കുമ്പോൾ ഡെപ്യൂട്ടി സൂപ്രണ്ടും അവധിയെടുത്തത്.20 ഓളം ജീവനക്കാരുള്ള ജയിലിൽ സംഭവ ദിവസം ജോലിയിൽ ഉണ്ടായിരുന്നത് വെറും നാലു പേർ മാത്രം
ബ്ലോക്കിന്റെ ചുമതലയുള്ള എപിഒയ്ക്ക് സൗമ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ വീഴ്ച പറ്റിയതായും റിപ്പോർട്ടിലുണ്ട്. മറ്റു തടവുകാരിൽനിന്ന് സൗമ്യ അരമണിക്കൂറിലേറെ മാറിനിന്നിട്ടും അതറിയാനോ,സൗമ്യ സഹതടവുകാരിയുടെ സാരി എടുത്തത് മാറ്റിയതും എപിഒ അറിഞ്ഞില്ല.
പ്രതി സെല്ലിലിരുന്നു ഡയറിക്കുറിപ്പുകൾ എഴുതിയിട്ടും അതേക്കുറിച്ച് അറിഞ്ഞില്ല. മാത്രമല്ല ജയിലിൽ എത്തിയപ്പോൾ മുതൽ സൗമ്യ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നാണു സഹതടവുകാരുടെ മൊഴി.
സൗമ്യ ആത്മഹത്യ ചെയ്ത കണ്ണൂർ വനിതാ ജയിലിൽ സൂപ്രണ്ട് 10 വർഷത്തോളമായി അതേ ചുമതലയിൽ തുടരുന്നു.ഒരേ ചുമതലയിൽ ഒരാൾ കാലങ്ങളോളം തുടരുന്നത് അച്ചടക്കത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.