തിരുവനന്തപുരം: എഡിബി വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളിയെ വഞ്ചിച്ച കേസിൽ സോളാർ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ഒരു വർഷം തടവും 4 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീ:ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും മജിസ്ട്രേട്ട് ടി.കെ.സുരേഷ് ഉത്തരവിട്ടു.
പിഴത്തുക ഈടാക്കുന്ന പക്ഷം പരാതിക്കാരന് നൽകാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ബിജു 2010 ഫെബ്രുവരി 19 മുതൽ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കാലയളവ് ശിക്ഷാവിധിയിൽ തട്ടിക്കിഴിക്കാനും ക്രിമിനൽ നടപടി ക്രമത്തിലെ ‘സെറ്റ് ഓഫ് ‘ വകുപ്പ് പ്രകാരം പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.
ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം പണ്ടാരവിള വീട്ടിൽ മണിയൻ , സഹോദരനായ രാധാകൃഷ്ണൻ എന്നിവർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്.
ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്മെൻറ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിംഗ് ചാർജിനത്തിൽ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം വായ്പ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിരികെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്. 4 ലക്ഷം രൂപ മാറ്റിയെടുത്തു കൊള്ളണമെന്ന് നിർദ്ദേശിച്ച് ബിജു നൽകിയ വണ്ടിച്ചെക്ക് അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച് ബാങ്ക് മടക്കി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.
നിലവിൽ ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണൻ.