കോഴിക്കോട്: എലിപ്പനി പടർന്നു പിടിക്കുന്ന കോഴിക്കോട് ജില്ലയിൽ പ്രതിരോധ മരുന്ന് വിതരണം ഭാഗികമായി മാത്രം. താത്കാലിക ആശുപത്രികൾ തുടങ്ങുന്ന നടപടിയും പാതിവഴിയിൽ. പതിനാല് പേരാണ് ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പതിനാറ് താത്കാലിക ആശുപത്രികൾ ആരംഭിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
എന്നാൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം കാര്യക്ഷമമല്ല എന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. ഗവണമെന്റ് ബീച്ച് ഹോസ്പിറ്റലിലെ പ്രതിരോധ മരുന്ന് വിതരണ കൗണ്ടർ ഒഴിഞ്ഞു കിടക്കുകയാണ്. നിരവധി രോഗികളെത്തുന്ന ബീച്ച് ഹോസ്പിറ്റലിൽ ഭാഗികമായി മാത്രമാണ് മരുന്ന് വിതരണം ചെയുന്നത്.
കൂടാതെ എലിപ്പനി പ്രതിരോധത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പതിനാറ് താത്കാലിക ആശുപത്രികൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പത്തിൽ താഴെ ആശുപത്രികൾ മാത്രമാണ് തുടങ്ങിയത്.
അതേസമയം സ്വകാഡുകൾ രൂപീകരിച്ച് പ്രാദേശിക തലത്തിൽ മരുന്ന് വിതരണം നടക്കുന്നുണ്ട്. ഇരുന്നൂറോളം ആളുകളാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത് ,