ഹൈദരാബാദ്: തെലങ്കാനയിൽ ചന്ദ്രശേഖർ റാവു മന്ത്രിസഭ രാജിവയ്ക്കില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2019 മേയിലാണ് സർക്കാരിന്റെ കാലാവധി അവസാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടാകും.
ജനകീയ അടിത്തറ ശക്തമായതിനാൽ ചന്ദ്ര ശേഖർ റാവു , മന്ത്രി സഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നുവെന്ന വാർത്ത പരന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തീരുമാനം എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായില്ല. തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതു വരെ അധികാരത്തിൽ തുടരുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും ചന്ദ്രശേഖർ റാവു വ്യക്തമാക്കി.
തെലുങ്കാന രാഷ്ട്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. കൃഷിക്കാർ, സ്ത്രീകൾ, തൊഴിൽ രഹിതരായ യുവജനങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളുമുണ്ടായി. കർഷകർക്ക് ഏക്കറിന് 4000 രൂപ നിരക്കിൽ തുക അനുവദിക്കും. ഇതിനായി 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 6000 കോടി രൂപ ഇതിനോടകം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവർക്കും വിധവകൾക്കും അംഗവൈകല്യം സംഭവിച്ചവർക്കും പെൻഷൻ തുക വർദ്ധിപ്പിക്കാൻ ശ്രമം നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും ചന്ദ്രശേഖർ റാവു അറിയിച്ചു.