ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 പേര് മരിച്ചു. മിന്നലേറ്റാണ് ആറ് പേര് മരിച്ചത്. ഇതില്‍ നാല് പേര് കുട്ടികളാണ്. 12 പേര്‍ക്ക് പരിക്കേറ്റു. പ്രളയത്തില്‍ നിരവധി വീടുകളും നശിച്ചിട്ടുണ്ട്. 461 ഓളം വീടുകള്‍ നശിച്ചതായാണ് കണക്കുകള്‍. വ്യോമസേനയുടെ ഉള്‍പ്പെടെ സഹായം പ്രദേശത്ത് ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഡല്‍ഹിയിലും തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. വാഹനങ്ങള്‍ക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സതര്‍ നദി കരകവിഞ്ഞ് തീരപ്രദേശം വെള്ളത്തിനടിയിലായി. യമുന നദിയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ പര്വ്വതമേഖലയും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നാഗാലാന്‍ഡില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അനുഭവപ്പെടുന്നത്. 12 പേര്‍ക്കാണ് ഇത് വരെ പ്രളയക്കെടുതിയില്‍ ജീവന് നഷ്ടമായത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് നാഗാലാന്‍ഡില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി പ്രളയക്കെടുതിയിലാണ് ഇവിടുത്തെ ജനങ്ങള്‍.
കേന്ദ്രസഹായം ലഭിച്ചെങ്കില്‍ മാത്രമേ ജനജീവിതം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കൂ. 100 കോടിയുടെ സഹായമാണ് സംസ്ഥാനം കേന്ദ്രസഹായമായി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും ഒരു കോടി രൂപയുടെ ദുരിതാശ്വാസ സഹായമാണ് നാഗാലാന്‍ഡ് കേരളത്തിന് നല്‍കിയത്.