ന്യൂഡൽഹി ; പരസ്പര സമ്മതപ്രകാരമുള്ള സ്വവർഗ രതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി, ഇതുമായി ബന്ധപ്പെട്ട ഐപിസി 377-ാം വകുപ്പ് കോടതി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര് എഫ് നരിമാൻ എന്നിവരാണ് ചരിത്രപ്രധാന വിധി പ്രസ്താവിച്ച ബഞ്ചിലെ മറ്റംഗങ്ങൾ.1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് കണക്കാക്കപ്പെട്ടിരുന്നത്.
സ്വവർഗ ലൈംഗികത താല്പര്യപ്പെടുന്നവർക്കും,മറ്റുള്ളവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തിയാണ് സുപ്രധാന വിധി വന്നിരിക്കുന്നത്.27 രാജ്യങ്ങളിലാണ് ഇതോടെ സ്വവർഗ രതി നിയമവിധേയമായത്.
പ്രമുഖ നര്ത്തകൻ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനിൽ മെഹ്റ തുടങ്ങിയവരാണ് സ്വവര്‍ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി നൽകിയത്.
ഇതൊരു സമൂഹത്തിന്റെ പ്രശ്നമാണെന്നും സ്വവര്‍ഗരതി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സ്വവര്‍ഗ്ഗരതി ക്രിമിനൽ ക്രുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘടനകൾ വാദിച്ചു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.
2009ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവർഗ രതി കുറ്റമല്ലെന്ന വിധി പുറപ്പെടുവിച്ചിരുന്നു.എന്നാൽ 2013 ൽ സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് ഈ വിധി റദ്ദാക്കിയിരുന്നു.