ന്യൂയോർക്ക് : അഞ്ച് ലക്ഷം ഡോളർ വിലയുള്ള രണ്ട് വിഗ്രഹങ്ങൾ അമേരിക്ക ഇന്ത്യക്ക് തിരിച്ചു നൽകി. ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിച്ചേർന്നതാണ് ഈ പുരാവസ്തുക്കൾ. ലിംഗോത്ഭവമൂർത്തി എന്ന് പേരുള്ള പരമശിവന്റെ വിഗ്രഹവും ബോധിസത്വന്റെ വിഗ്രഹവുമാണ് ഇന്ത്യക്ക് തിരിച്ചു കിട്ടിയത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണ് ലിംഗോത്ഭവമൂർത്തി. തമിഴ്നാട്ടിൽ നിന്നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം ഡോളറാണ് ഇതിന് വിലമതിക്കുന്നത്. 1980 കളിൽ ബീഹാറിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് മഞ്ജുശ്രീ എന്ന പേരിൽ അറിയപ്പെട്ട ബോധിസത്വന്റെ വിഗ്രഹം. രണ്ടു ലക്ഷത്തി എഴുപത്തയ്യായിരമാണ് ഇതിന് വിലമതിക്കുന്നത്. ഈ വിഗ്രഹവും പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്.
നോർത്ത് കരോലിന യൂണിവേഴ്സിറ്റി ആർട്ട് മ്യൂസിയത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന്മോഷ്ടിക്കപ്പെട്ടതാണെന്ന് തെളിവുണ്ടായതിനെ തുടർന്നാണ് ഇവകൾ തിരിച്ചു കിട്ടിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദീപ് ചക്രവർത്തിക്ക് മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി സൈറസ് വാൻസ് ഹൂനിയർ പുരാവസ്തുക്കൾ കൈമാറി.
ലോകത്ത് പലയിടങ്ങളിൽ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇതുവരെ ആയിരക്കണക്കിന് പുരാവസ്തുക്കളാണ് വീണ്ടെടുത്ത് അതിന്റെ ഉടമസ്ഥർക്ക് നൽകിയത്