പാലക്കാട് : പി.കെ. ശശി എംഎൽഎ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബം വലിയ മാനസിക സമ്മർദത്തിൽ. കുടുംബം മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് താമസം മാറി. അതേസമയം, മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കാൻ തൽക്കാലം തയ്യാറല്ലെന്ന് കുടുംബം വ്യക്തമാക്കി.
പാർട്ടിയുടെ വിവിധ കോണുകളിൽ നിന്നും, പി.കെ.ശശി എം.എൽ.എയുടെ അനുയായികളിൽ നിന്നും കുടുംബത്തിന് ഭീക്ഷണികൾ ഉയരുന്നതായാണ് സൂചന. അതു കൊണ്ട് തന്നെ കുടുംബം മണ്ണാർക്കാട്ടെ വീട്ടിൽ നിന്നും മാറി നില്ക്കുന്ന സാഹചര്യം വരെ ഉണ്ടായി.എന്നാൽ കഴിഞ്ഞ ദിവസം കുടുംബം മണ്ണാർക്കാട്ടേക്ക് തിരിച്ചെത്തി. എന്നാൽ ഇപ്പോഴും വലിയ രീതിയിലുള്ള ദു:ഖത്തിലും സമ്മർദത്തിലുമാണുള്ളത്. കൂടാതെ പലരും വിഷയത്തെ പല രീതിയിൽ വളച്ചൊടിച്ച് അവതരിപ്പിക്കുന്നുവെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്.
എന്നാൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. അതു കൊണ്ട് തന്നെ വിഷയത്തിൽ നിലവിൽ മാധ്യമങ്ങൾക്ക് മുൻപിൽ യാതൊരു പ്രതികരണത്തിനും തയ്യാറല്ല എന്നും അവർ വ്യക്തമാക്കി. കൂടാതെ ദേശീയ വനിതാ കമ്മിഷൻ എത്തിയാൽ കമ്മിഷനോട് കാര്യങ്ങൾ പറയുമെന്നും അവർ പറഞ്ഞു.
അതേസമയം ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പി കെ ശശിക്കെതിരായ പീഡന പരാതിയിൽ പാർട്ടി തലത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെങ്കിലും വിഷയം ഇന്നും ചർച്ചയായേക്കും.പരാതിയിൽ പെൺകുട്ടി ഉറച്ചുനിൽക്കുന്നതും കേസെടുക്കണമെന്ന ആവശ്യം ശക്തമായതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അന്വേഷണം സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു.ഈ സാഹചര്യത്തിൽ കൈക്കൊള്ളേണ്ട തുടർനടപടികൾ യോഗം വിലയിരുത്തിയേക്കും. പോലീസ് അന്വേഷണത്തിലേക്ക് കടന്നാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാകും. ഇക്കാര്യങ്ങളും യോഗം പരിശോധിച്ചേക്കും.